ഒരു ഫ്രഞ്ച് സ്മൃതിവിഭ്രമം
മൂ കനായ ഒരു കാഴ്ചക്കാരനെ പോലെ എല്ലാം കണ്ടുകൊണ്ട് അനാദികാലം മുതൽക്കേ മയ്യഴിപ്പുഴ ഒഴുകുകയാണ്. പറങ്കികളും ഇംഗ്ലീഷുകാരും പരന്ത്രീസുകാരും വരുന്നതിന് മുൻപേ ,മയ്യഴി ജനിക്കുന്നതിനും മുൻപേ സഹസ്രാബ്ദങ്ങളായി ഇത് തുടരുകയാണ്. പുഴ ഒന്നും മറന്നിട്ടില്ല ; പോണ്ടിച്ചേരിയിൽ നിന്നും വന്ന ഫ്രഞ്ച് പടയും തലശ്ശേരി കോട്ടയിലെ ഇംഗ്ലീഷ് പട്ടാളവും മയ്യഴിയുടെ ഇത്തിരി മണ്ണിനുവേണ്ടി പോരടിച്ചതും കടത്തനാട്ട് രാജാവും ഫ്രഞ്ചുകാരും പലപ്രാവശ്യം ഏറ്റുമുട്ടിയതും ,നായർ പടയുടെയും വെള്ളപ്പടയുടെയും ചുവന്ന ചോര പുഴ വെള്ളവുമായി കലങ്ങിച്ചേർന്നൊഴുകിയതും ,ഒന്നും അത് മറന്നിട്ടില്ല. പുഴയുടെ കാതിലിപ്പോഴും കുതിര ക്കുളമ്പടി മുഴങ്ങുന്നുണ്ട് ; പാതാറിന്റെയും ലബൂർദ്ദനയുടെയും മാതാവിന്റെ പള്ളിയുടെയും മുന്നിലൂടെ വീഞ്ഞിന്റെ ലഹരിയിൽ മയങ്ങുന്ന വെള്ളക്കാരന്റെ ഭാരവും പേറി തലങ്ങും വിലങ്ങും ഓടിയ കുതിരകളുടെ കുളമ്പടികൾ! കരുത്തൻ കാലുകൾ അകറ്റി വെച്ച് തനിക്ക് മുകളിൽ നിവർന്നു നിൽക്കുന്ന കോൺക്രീറ്റിന്റെ കൂറ്റൻ പാലത്തിൽ കൂടി പ്രേതങ്ങൾ പോലും ഇറങ്ങാത്ത പാതിരാവിൽ ലഹരിയുടെ രഹസ്യ ഭരണികളുമായി വിഷപ്പുക തുപ്പിക്കൊണ്ട് ഓടി അകലുന്ന കൂറ്റൻ വാഹനങ്ങൾ പുഴയെ ഒട്ടൊന്നുമ